Friday, May 3, 2024

പ്രതികരണം : ചെറുകഥ

 

 

പ്രതികരണം

 

 ( ചെറുകഥ  by  സജീവ്കുമാർ ശശിധരൻ  )

 

 

നദി ഒഴുകുന്നു .

അവൻ രാവിലെ , അതിരാവിലെ അവിടെ പാറയുടെ മുകളിൽ കയറിയിരുപ്പായി  . അമ്മിണി വരും അവൾ അതിരാവിലെ ഈ തണുത്ത വെള്ളത്തിലേ കുളിക്കൂ . അവളുടെ നീരാട്ട് കാണുവാൻ തന്നെ ഒരു ഭംഗിയാണ് . അവൾ വന്നു നേരെ നദിയുടെ മാറിലേക്ക് ഇറങ്ങിപ്പോയി . മുങ്ങി നിവർന്ന അവളെ അവൻ ആരാധനയോടെ നോക്കി, അമ്മിണി ; അവൻ അവൾക്കിട്ട പേരാണ് . അവന്റെ അമ്മയുടെ പേരും അമ്മിണിയെന്നായിരുന്നു . മരിച്ചുപോയി. ഇപ്പൊ അച്ഛനും രണ്ടാനമ്മക്കും അവരുടെ മകൾക്കുമൊപ്പമാണ് അവന്റെ  താമസം . കാടിനോട് ചേർന്നാണവർ താമസിച്ചിരുന്നത് .

അമ്മിണി അവനെകണ്ടു . അവരുടെ കണ്ണുകളിടഞ്ഞു .

അതാ വരുന്നു , കേശവൻ .

അമ്മിണി ഭയന്നു . അവൾ കുളിനിർത്തി മറുകരയിലേക്ക് ഓടികയറി . അവന്റെ തറയിൽ മുട്ടുന്ന വെള്ളകൊമ്പിൽ ആരുടേയോ ചോര പുരണ്ടിരുന്നു . കൊല്ലുന്നത് അവന് ഹരമാണ് . കേശവൻ അവളെ തന്നെ നോക്കി .

അമ്മിണി ഭയന്നുവിറച്ചു . അവൾ ഭയന്ന് കാട്ടിലേക്ക് ഓടിപ്പോകുന്നത് കേശവൻ പുച്ഛത്തോടെ നോക്കി നിന്നു .

പിന്നിൽ അവൻ.

അവൻ പാറയിൽ നിന്നും എഴുന്നേറ്റു . അവനെ കേശവൻ കണ്ടില്ല .

അവൻ വിളിച്ചു . " കേശവാ "

ശബ്ദത്തെ പിൻതുടർന്ന്‌ കേശവൻ തിരിഞ്ഞുനോക്കി .

ഒരു വലിയ ശബ്ദം . അവന്റെ മസ്തകം പൊളിച്ചുകൊണ്ട് ഒരു വെടിയുണ്ട പാഞ്ഞുപോയി . പിന്നെയും പിന്നെയും വെടിയുണ്ടകൾ  പാഞ്ഞു.

കേശവൻ നദിയിലേക്ക് വീണു. നദി  ചുവന്നു .    

അവന്റെ കലി തീർന്നിരുന്നില്ല . അവൻ നദിയിലേക്കുചാടി , കൈയ്യിലെ മൂർച്ചയേറിയ കഠാര  കേശവന്റെ  കണ്ണിലേക്ക് കുത്തിയിറക്കി . പലതവണ .

നദിയിൽ നിന്നും കയറുമ്പോൾ അവൻ ചോരയിൽ കുളിച്ചിരുന്നു . അവൻ മുഖത്തെ ചോര രണ്ട് കൈകൊണ്ടും തുടച്ചുകളഞ്ഞു . ആ  മുഖം അപ്പോൾ  ശാന്തമായിരുന്നു . ഉള്ളിലെ പകയുടെ വിഷമിറങ്ങിയിരിക്കുന്നു . കണ്ണുനീരിന്റെ ഉപ്പ് അവന്റെ ചുണ്ടുകളെ നനയിച്ചു . ഉള്ളിൽ  അമ്മയുടെ മുഖമായിരുന്നു. 

കസേര : ചെറുകഥ

 

കസേര

(ചെറുകഥ  by  സജീവ്കുമാർ ശശിധരൻ )

 

രാത്രിഒരുപാട് വൈകിയിട്ടും അവന് ഉറക്കം വന്നില്ല . ദൂരെ കടലിരമ്പുന്നത് കേൾക്കാം . അവൻ ബാൽക്കണിയിലേക്കിറങ്ങി . അവിടെ നിന്നാൽ  ദൂരെ കടൽ കാണാം . തണുത്ത കാറ്റുവീശുന്നുണ്ട് . ഇരുണ്ട ആകാശത്ത് മിന്നൽ ചിത്രപ്പണിതീർത്തു .  നാളെ പരീക്ഷയുടെ വിധിയറിയാം .

ഉള്ളിൽ ഒരു കൊള്ളിയാൻ , ജയമായിരിക്കുമോ ? വിശ്വാസമുണ്ട് . പക്ഷെ  ഒരു വെപ്രാളം , ഇനി തോറ്റാൽ  ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം നൽകണം , കുടുംബക്കാർക്ക് , നാട്ടുകാർക്ക് , സോഷ്യൽ മീഡിയ ഫ്രണ്ടുകൾക്ക് അങ്ങനെ അവറ്റകളുടെ ലിസ്റ്റ് നീണ്ടു പോകുന്നു .  ജയിച്ചാൽ ജോലി , കാറ് ,പുതിയ ഫ്ലാറ്റ് പുതിയ കൂട്ടുകാർ , ആറക്ക ശബളം ,അങ്കിളിന്റെ സുന്ദരിയായ  മകളുടെ  ഭർത്താവ് . പിന്നെ അവളുടെ കുട്ടികളുടെ അച്ഛൻ, അവരെ വളർത്തി പഠിപ്പിക്കണം .  ജോലി ആകുമ്പോൾ  കെട്ടിച്ചു വിടണം , അല്ലെങ്കിൽ ഒരു പെണ്ണിനെ കണ്ടു പിടിച്ചു കൊടുക്കണം .  പെൻഷൻ പറ്റി, അങ്ങനെ  ഒരു നാൾ മരിച്ചും  പോകണം .

അവൻ  ദീർഘനിശ്വാസം വിട്ടു .ഇതിൽ ഇവിടെയാണ് ഞാൻ , എന്റെ  ജീവിതം . അച്ഛൻ പലപ്പോഴും ഈ ബാൽക്കണിയിൽ ഒരു കസേരയിട്ട് കടലിനെ നോക്കിയിരിക്കുന്നത് കണ്ടിട്ടുണ്ട്  .ഇതിന് മാത്രം ഇത്ര നോക്കാനെന്താണ്  ആ കടലിലുള്ളതെന്ന്   പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാൻ തല തിരിച്ച് ആ കസേരയിലേക്ക് നോക്കി . അതെന്നെ മാടിവിളിക്കുംപോലെ  . ഞാനാ കസേരയിൽ തടവി . അടിമയുടെ മണമുള്ള കസേര . മനസ്സിലൊരാശ്വാസം . ഒരു വ്യക്തത വന്നിരിക്കുന്നു . വിജയവും പരാജയവും ഒരു വഴിക്ക് നടക്കട്ടെ  . കൈയുടെ കാലിന്റെ മനസ്സിന്റെ ചരട് ആർക്കും നൽകില്ല  . ആർക്കും . അവന്റെ മുഖത്ത് ഒരു സമാധാനത്തിന്റെ ചിരി പടർന്നു . അടിമയുടെ മണമുള്ള കസേരയെ അവൻ ഒന്നുകൂടി തഴുകി . അകത്തേക്ക് നടന്നു . ഒന്ന് സുഖമായി ഉറങ്ങാൻ .

ഇരുട്ടിൽ അച്ഛൻ അവനെ നോക്കി പുഞ്ചരിക്കുന്നുണ്ടായിരുന്നു .